Sunday, May 31, 2026

തപാൽ ഓഫീസില്ലാത്ത ഒരിടത്തേക്ക് 



യൗവനത്തിൽ

നീ എന്റെ വരികളിലെ ഇടവേളയായിരുന്നു

ഗാനത്തിനിടയിലെ നിശബ്ദതയായിരുന്നു

പ്രണയത്തിന്റെ ശ്വാസവും വിഷാദത്തിന്റെ നിശബ്ദതയും

എത്രയോ രാത്രികളിൽ

എന്റെ കവിതകളുടെ അടിക്കുറിപ്പായിരുന്നു നീ

ആത്മാവ് നഷ്ടമായൊരു കാലത്ത് 

എന്റെ ഉപ്പും ഒപ്പും നീയായിരുന്നു



ആ പഴയ എന്നെ ഏതോ മരത്തിന്റെ പൊത്തിൽ

ഞാൻ മറന്നു വെച്ചുപോയി—

ഉപേക്ഷിച്ചതാകാനും മതി,

മീസാൻ കല്ല് പോലും വെക്കാതെ



ഒരു വ്യാഴവട്ടം കഴിഞ്ഞു

മറവികൾക്ക് പോലും മരണം സംഭവിച്ചു

പക്ഷേ ആ പേര്

ഏതോ ജന്മനിയോഗം പോലെ

എന്നിലേക്ക് തിരിച്ചു വരുന്നു



വെറുമൊരു പേരല്ലേ എന്ന് ഞാൻ ആശ്വസിച്ചു—

ആ പേരിനൊപ്പം തിരിച്ചു വരുന്നു

മുന്നറിയിപ്പില്ലാതെ 

ശ്വാസം മുട്ടിക്കുന്ന ആലിംഗനങ്ങൾ

നക്ഷത്രം പോലെ ജ്വലിച്ച കണ്ണുകൾ

പ്രണയത്താൽ മിടിച്ച ഹൃദയം

സ്നിഗ്ദമായ മിഴികൾ—

ഒരുപക്ഷേ

ആ പഴയ പൊത്തിലെ ഞാൻ തന്നെ



ഞാൻ ഈ തണുത്ത മലമുകളിലെ

ആകാശം കണ്ടു കിടക്കുന്നു

പഴയ ധ്രുവനക്ഷത്രത്തെ തിരയുന്നു

മുനിഞ്ഞു കത്തുന്ന വിളക്കിന് കീഴിൽ

വീണ്ടും കവിതയെഴുതുന്നു—

തപാൽ ഓഫീസില്ലാത്ത ഏതോ ഒരിടത്തേക്ക്

പോസ്റ്റ് ചെയ്യുന്നു



ഇപ്പോൾ—

ഞാൻ എന്നെ കണ്ണാടിയിൽ കാണുന്നു



 

No comments:

Post a Comment